Tuesday, February 24, 2009

ഇന്ത്യയെ വില്‍ക്കുന്ന സ്ലം ഡോഗ്സ്...

ധാരാവിയിലെ ചേരിയില്‍ തിരക്കേരിയ ഒരു കക്കൂസ്‌ കുഴിയുടെ മുകളില്‍ അല്‍പം മറകളുടെ പിന്നില്‍ വിസര്‍ജ്ജിക്കുവാനിരിക്കുന്ന ജമാല്‍ എന്ന ബാലന്‍. തന്റെ മലവിസര്‍ജ്ജനം പൂര്‍ത്തീകരിക്കുവാന്‍ അല്‍പം സമയം കൂടുതല്‍ എടുത്ത്‌ കക്കൂസിലെത്തിയ ഒരു കസ്റ്റ്മമറെ നഷ്ടപ്പെടുത്തിയതിലുള്ള വിരോധം നിമിത്തം കക്കൂസ്‌ കാവല്‍ക്കാരനായ സഹോദരന്‍ സലിം അവനെ പൂട്ടിയിട്ടിട്ട്‌ അമിതാഭ്‌ ബച്ചന്റെ ഹെലികോപ്ടര്‍ കാണുവാനോടി. ബച്ചനെ കാണുവാനുള്ള ആവേശത്തില്‍ മലവിസര്‍ജ്ജനം പാതിവഴിയില്‍ നിര്‍ത്തി (തീര്‍ച്ചയായും കഴുകിയിട്ടില്ല, കഴുകാനവിടെ വെള്ളവുമില്ല!) ജമാല്‍ മറപ്പുര തുറക്കുന്നതിനു നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച അമിതാഭ്‌ ബച്ചന്റെ ചിത്രവുമായി തനിക്ക്‌ പുറത്തിറങ്ങുവാനുള്ള ഒരേയൊരു മാര്‍ഗ്ഗത്തെ ആശ്രയിക്കുന്നു. തുറന്ന ക്ലോസറ്റിലൂടെ ആ മലക്കുഴിയിലേക്ക്‌ മൂക്ക്‌ പൊത്തിപ്പിടിച്ച്‌ അവന്‍ ചാടുന്നു. അവിടെ നിന്ന് അതേപടി, ദേഹമാസകലം മലം കൊണ്ട്‌ പൊതിഞ്ഞ്‌ തിങ്ങി നിറഞ്ഞ്‌ നിന്ന ബച്ചന്‍ ആരാധകരുടെ ഇടയില്‍ക്കൂടി ജമാല്‍ ഓടുന്നു. അമിതാഭ്‌ ബച്ചനടുത്തെത്തി, മലം പറ്റിയ ആ ചിത്രത്തില്‍ ഒരു കൈയ്യൊപ്പ്‌ ആവശ്യപ്പെടുന്നു. ബച്ചന്‍ ആ മലദുര്‍ഗ്ഗന്ധം പരിഗണിച്ചോ, പരിഗണിക്കാതെയോ തന്റെ കൈയ്യൊപ്പ്‌ പതിച്ചു നല്‍കുന്നു.

'സ്ലം ഡോഗ്‌ മില്യണയര്‍' എന്ന ലോകോത്തര ചിത്രത്തിലെ ആദ്യ രങ്ങളില്‍ ഒന്നാണിത്‌. ഓസ്കര്‍, ഗോള്‍ഡന്‍ ഗ്ലോബ്‌ തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയ 'സ്ലം ഡോഗ്‌ മില്യണയര്‍' അമിതാഭ്‌ ബച്ചനെ പോലെയുള്ള പോളിഷ്ഡ്‌ സിനിമാപ്രവര്‍ത്തകരെ രോഷം കൊള്ളിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. മലം കൊണ്ട്‌ പുതയ്ക്കപ്പെട്ട ആ ബാലന്‍ യഥാര്‍ത്ഥ ഇന്ത്യയുടെ പ്രതീകവും, ആ പ്രതീകങ്ങളുടെ ആരാധ്യപുരുഷനായി അവമതിക്കപ്പെട്ട്‌ എന്നാല്‍ വാഴ്ത്തപ്പെട്ടവനായി കഴിയുന്ന അമിതാഭിനെപ്പോലുള്ള ഉപരി വര്‍ഗ്ഗത്തിന്റെ പ്രാതിനിധ്യവുമാകുമ്പോള്‍ പ്രത്യേകിച്ച്‌. ഈയൊരു ചെറിയ ഭാഗത്ത്‌ അമിതാഭ്‌ ബച്ചനെ അഭിനയിപ്പിക്കാതെ അവതരിപ്പിച്ചത്‌ മര്യാദയോ എന്നറിയില്ല, എന്നാല്‍ ഈയൊരൊറ്റ രംഗത്തിലൂടെ ഒരു രാഷ്ട്രത്തിന്റെ മാനം പ്രതീകവല്‍ക്കരണത്തിലൂടെ അമിതാഭ്‌ അറിയാതെയോ അറിഞ്ഞോ അടിയറ വച്ചു. ബച്ചനെ ഒരു നിമിത്തമാക്കിക്കൊണ്ട്‌ ആരാധ്യപുരുഷന്മാര്‍ക്ക്‌ വേണ്ടി എന്തിനും തയ്യാറാകുന്ന മലം പുരണ്ട ജീവികള്‍ നമ്മള്‍ ഇന്ത്യാക്കാര്‍ എന്ന് അഭിമാനമുള്ള ഭാരതീയനു തോന്നാം.
ചിത്രത്തില്‍ കാണുന്നത്‌ ഒളിക്കേണ്ട അപമാനങ്ങളല്ല, ചില പ്രത്യേക തരം അപമാനങ്ങളുടെ അതിഭാവുകത്വം കലര്‍ന്ന ചിത്രീകരണത്തുടര്‍ച്ചയാകുന്നു. ഇന്ത്യയെന്നാല്‍ മലക്കുഴിയെന്നും, ആ മലക്കുഴിയില്‍ നിന്നുയരുന്ന കഥാപാത്രങ്ങളാണ്‌ ഇന്ത്യാക്കാരെന്നും ഉള്ള സന്ദേശത്തില്‍ ആരംഭിക്കുന്ന ചിത്രത്തിന്റെ സാങ്കേതികത്തികവ്‌ എന്തെന്ന സംശയം അസ്ഥാനത്തല്ല. മറ്റ്‌ വിദേശ ചിത്രങ്ങളിലൊന്നും കാണാത്ത സംഗീത-ശബ്ദ സന്നിവേശത്തിന്റെ മാധുര്യം ഇന്ത്യന്‍ കഴിവുകള്‍ ഉപയോഗിച്ച്‌ നേടിയെടുത്ത ബ്രിട്ടീഷ്‌ ചിത്ര നിര്‍മ്മാതാക്കള്‍ അവരുടെ ചൂഷണത്തിനു മറ്റൊരു മാര്‍ഗ്ഗം കണ്ടെത്തിയതാണ്‌ സ്ലം ഡോഗ്‌ മില്യണയര്‍. അപമാനിയ്ക്കപ്പെടുന്ന ഇന്ത്യയ്ക്ക്‌ തുടര്‍ച്ചയായി പുരസ്കാരങ്ങള്‍ ലഭിക്കുമ്പോള്‍ അതിലൊരു പങ്കു പറ്റുന്ന ഇന്ത്യാക്കാരെ നമുക്ക്‌ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. അത്‌ മനശ്ശാസ്ത്രപരമായ ഒരു മേല്‍ക്കോയ്മാ ഭിക്ഷയെന്ന് നമ്മള്‍ പക്ഷേ തിരിച്ചറിയുക തന്നെ വേണം. അര്‍ഹതയുള്ള ഇന്ത്യാക്കാരൊക്കെ അവര്‍ക്ക്‌ സ്ലം ഡോഗ്‌ മില്യണയര്‍മാരാണ്‌. നോക്കൂ, എ. ആര്‍.റഹ്മാന്‍, റസൂല്‍ പൂക്കുട്ടി എന്നീ സ്ലം ഡോഗ്‌ മില്യണയര്‍മാരുടെ ജീവിതം ഈ ചിത്രത്തിലെ മലക്കുഴിയില്‍ നിന്ന് കോടിപതിയാകുന്ന ബാലനില്‍ നിന്ന് അല്‍പമെങ്കിലും വ്യത്യസ്ഥമാണോ?

റഹ്മാനും പൂക്കുട്ടിയും തീര്‍ച്ചയായും അംഗീകാരം ലഭിക്കേണ്ടവര്‍ തന്നെ. ഇതിനു മുന്‍പേ റഹ്മാന്‍ ഇതിനര്‍ഹത നേടിയിരുന്നു. 'ലോര്‍ഡ്‌ ഓഫ്‌ ദ്‌ റിംഗ്‌'സംഗീത സംവിധായകനെ ഓസ്കര്‍ ബോധപൂര്‍വ്വം ഒഴിവാക്കുകയായിരുന്നോ എന്നൊരു തോന്നല്‍ ഇന്നുമുണ്ട്‌. ഒന്നോര്‍ത്തു നോക്കൂ, 'ദില്‍ സേ'യിലെ ആ ഗാനം..ദില്‍ സേ...എന്ന് പാടിത്തിമിര്‍ത്ത റഹ്മാന്റെ ആ ഗാനം രോമം എഴുന്നു നില്‍ക്കാതെ കേട്ടിരിക്കുവാന്‍ ഒരിന്ത്യക്കാരനും പറ്റില്ല. ജയ്ഹോ ആ ഗാനത്തിന്റെ അടുത്തു നില്‍ക്കുമോ? തീര്‍ച്ചയായും സംഗീത സംവിധാനത്തിന്റെ വൈവിധ്യ ശ്രേണികളെ സമന്വയിപ്പിച്ച്‌ അതി ഗഹനമായ താളമേളങ്ങളുടെ വിചിത്ര മേളനമാണ്‌ ആ ഗാനം. ഒരു പാശ്ചാത്യന്‌ ഒരിക്കലും എത്തിപ്പിടിക്കുവാനാവാത്തതും ആലോചിക്കുവാന്‍ പോലും വയ്യാത്തതുമായ ഗാനസംവിധാനം,പക്ഷേ അതിന്‌ അംഗീകാരം ലഭിക്കുവാന്‍ നമുക്ക്‌ ഇന്ത്യയെ തീറെഴുതി വില്‍ക്കേണ്ടി വന്നു. മറ്റൊരവസരത്തില്‍ നമ്മള്‍ തഴയപ്പെടുകയും ചെയ്യുമായിരുന്നു!

റസൂല്‍ പൂക്കുട്ടിയുടേതും തീര്‍ച്ചയായും അര്‍ഹിക്കുന്ന പുരസ്കാരം തന്നെ. സിനിമയുടെ ആദ്യഭാഗത്ത്‌ പോലീസ്‌ ചോദ്യം ചെയ്യുന്ന ജമാലിന്റെ മുഖത്തിനിട്ട്‌,കവിളും പല്ലും ചേര്‍ത്ത്‌ ശക്തിയായി തട്ടുന്ന ഒരു രംഗമുണ്ട്‌. ഇവിടെ പൊള്ളയായ കവിളും പല്ലും നാക്കും ചേര്‍ന്ന് കൂട്ടിയിടിക്കുന്ന ഒരു ശബ്ദമുണ്ട്‌.കൈ വന്ന് ശക്തിയായി ഒരു ശരീരഭാഗത്തിടിയ്ക്കുന്ന ആ ശബ്ദം അതേ യാഥാര്‍ത്ഥ്യത്തില്‍ ഒപ്പിയെടുക്കുവാന്‍ റസൂല്‍ പൂക്കുട്ടിയ്ക്ക്‌ കഴിയുന്നത്‌ അത്ഭുതത്തോടെ മാത്രമേ നമുക്ക്‌ കേള്‍ക്കുവാന്‍ കഴിയൂ. ചേരിയില്‍ ഓട്ടത്തിനിടയില്‍ കോഴിപ്പൂവന്റെ കുറുങ്ങലുകളും നാം കേള്‍ക്കുന്നു. ഇടയ്ക്കൊരു സാഹചര്യത്തില്‍ ഹോട്ടല്‍ ജോലിയ്ക്കിടെ കാലിയായ പ്ലാസ്റ്റിക്‌ മിനറല്‍ വാട്ടര്‍ കുപ്പി നിലത്ത്‌ വിറച്ച്‌ ഉരുളുന്ന നമുക്ക്‌ പരിചിതമായതും എന്നാല്‍ സിനിമയില്‍ ഇതേവരെ കേട്ടിട്ടില്ലാത്തതുമായ ശബ്ദവും കൂടി റസൂല്‍ പൂക്കുട്ടി ഒപ്പിയെടുത്തിരിക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ ഈ അനന്യ സാധാരണമായ പാടവത്തിനു അംഗീകാരം ലഭിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. നിശ്ശബ്ദതയുടെ പ്രാധാന്യം തിരിച്ചറിയുന്നവരാണ്‌ യഥാര്‍ത്ഥ ആസ്വാദനത്തിനായി ശബ്ദത്തെ ഒരുക്കുന്നതെന്ന് എ.ആര്‍.റഹ്‌ മാനും റസൂല്‍ പൂക്കുട്ടിയും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

കറുത്ത മാലിന്യമൊഴുകുന്ന തോട്ടില്‍ നിന്ന് ചാക്കിനുള്ളിലേക്ക്‌ അവശിഷ്ടങ്ങള്‍ വാരിക്കൂട്ടുന്ന കുട്ടിയെ കാണുക, എയ്‌ റോഡ്രോമില്‍ നിന്ന് പോലീസ്‌ തുരത്തിയോടിക്കുമ്പോള്‍ കിതച്ച്‌ ഓടുന്ന കുട്ടികളെക്കാള്‍ ശാന്തമായി,എന്നാല്‍ ദൈന്യത വിടാത്ത കണ്ണുകളുമായി കിടക്കുന്ന കറുത്ത നായയെ കാണുക, ഇത്രയൊക്കെ കാണിക്കുന്നത്‌ തീര്‍ച്ചയായും നായയുടെ ജീവിതം ചേരിയിലെ ജീവിതത്തെക്കാള്‍ ശാന്തസുന്ദരം എന്ന പ്രതീകവല്‍ക്കരണത്തിനല്ലാതെ മറ്റ്‌ എന്തിനാണ്‌?ചേരിപ്രദേശങ്ങളുടെ ഭീകരത ചിലപ്പോള്‍ ഇതിലും മോശമായിരിക്കാം, എന്നാല്‍ ഈ കഥയുമായി യഥാതഥ്‌ സാഹചര്യബന്ധമില്ലാതെയാണ്‌ 'സ്ലം ഡോഗ്‌ മില്യണയര്‍'എന്ന ചിത്രം ചേരികളെ അതിഭാവുകത്വത്തോടെ ചിത്രീകരിക്കുന്നത്‌.
രാമന്റെ വലതു കൈയ്യില്‍ എന്താണുള്ളതെന്ന ചോദ്യവും 'അവര്‍ മുസ്ലീങ്ങളാണ്‌ പിടിക്കവരെ എന്ന് ആക്രോശിക്കുന്ന അക്രമരംഗങ്ങളും ഇന്ത്യയുടെ അവസ്ഥ ഭീതിപ്പെടുത്തുന്നതാണെന്ന് വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഇസ്ലാം തീരെ സുരക്ഷിതരല്ല,എന്ന് ഈ രംഗം ലോകത്തോട്‌ പറയുന്നു. അവ്യക്തമായ ആക്രോശങ്ങള്‍ക്കിടയില്‍ നിന്ന് 'ദെയ്‌ ആര്‍ മുസ്ലിംസ്‌,ഗെറ്റ്‌ ദെം' എന്ന് സബ്‌ ടറ്റില്‍ കാണിക്കുന്നതു വഴി സംവിധായകനും നിര്‍മ്മാതാവും എന്താണുദ്ദേശിക്കുന്നത്‌? ചോദ്യത്തില്‍ പോലും ആ ക്രൂരത സിംബലാകുന്നത്‌ യാദൃച്ഛികമോ? നോക്കൂ, ഇന്ത്യയുടെ മനസ്സില്‍ നീതിപൂര്‍വ്വകനും ആരാധ്യനുമായ ദേവസങ്കല്‍പമായ രാമന്‍ പോലും വലതു കയ്യില്‍ അമ്പുംവില്ലുമായാണു നടക്കുന്നതെന്നുള്ള ചോദ്യം ഒരു ഒളിയമ്പല്ലേ? ഇന്ത്യയിലെ മതേതര വിശ്വാസികളെ പ്രകോപിക്കുകയില്ലേ ഈ ദൃശ്യങ്ങള്‍? ഇന്ത്യയുടെ ദൈവങ്ങള്‍ പോലും അപരിഷ്കൃതരാണെന്നും അവരെ ആരാധിക്കുന്നവര്‍ ഒരിക്കലും പരിഷ്കൃതരാവില്ലെന്നുമുള്ള സൂചന നമ്മള്‍ കണ്ടില്ലെന്ന് നടിക്കണോ? സ്വാതന്ത്ര്യം കിട്ടി അറുപത്‌ വര്‍ഷങ്ങള്‍ക്കു ശേഷവും മതേതരത്വം നിലനിര്‍ത്തുന്ന ഇന്ത്യയുടെ യാഥാര്‍ത്ഥ്യം ഇത്‌ മാത്രമോ? ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഇല്ലെന്നല്ല, ഇത്രമാത്രം അരക്ഷിതാവസ്ഥ ചിത്രീകരിക്കുവാന്‍ മുംബൈ തന്നെ തെരഞ്ഞെടുത്തവര്‍ക്ക്‌ അഫ്ഗാനിസ്ഥാനിലെയോ ഇറാഖിലെയോ എന്തിനേറെ ടിബറ്റിലെയോ,ഇസ്രായേലിന്റെയോ ക്രൂരതകള്‍ തെരഞ്ഞ്‌ പിടിക്കാമായിരുന്നില്ലേ? അതൊന്നും ഓസ്കര്‍ അമേരിക്കന്‍ മാര്‍ക്കറ്റില്‍ ചിലവാകുകയില്ലായിരിക്കും അല്ലേ?

പൊരിവെയിലില്‍ ഉറങ്ങിക്കിടക്കുന്ന തെരുവുകുട്ടികള്‍ക്ക്‌ കോള കുടിക്കുവാന്‍ കൊടുക്കുന്ന രംഗം ആരെയാണു വിമര്‍ശിക്കുന്നത്‌? ഇന്ത്യന്‍ ഉപരിവര്‍ഗ്ഗത്തെയല്ലേ? കൊച്ച്‌ പെണ്‍കുട്ടികള്‍ പോലും ബാല്യവിനോദങ്ങളില്‍ ബാലന്മാരുടെ ലൈംഗികാവയവത്തില്‍ ചൂടുള്ള മുളകു പൊടി വിതറിയാണ്‌ ആനന്ദിക്കുന്നത്‌ എന്നുള്ള സൂചകം എത്ര അരോചകമാണ്‌? നമ്മുടെ കുട്ടികള്‍ ഇങ്ങനെയാണോ? കൊച്ചുകുട്ടിയുടെ കണ്ണുകളില്‍ എണ്ണ തിളപ്പിച്ചൊഴിച്ച്‌ കരിച്ചു കളയുന്ന ആ ശബ്ദമുണ്ടല്ലോ അത്‌ നമ്മുടെ മനസ്സില്‍ നിന്ന് അല്‍പം മനുഷ്യത്വമുണ്ടെങ്കില്‍ മായുവാന്‍ പോകുന്നില്ല. റസൂല്‍ പൂക്കുട്ടിയെ അഭിനന്ദിക്കുന്നതിനൊപ്പം ഇത്രയധികം അവിശ്വസനീയമാം വിധം നിഷ്ഠുരമാണോ നമ്മുടെ ചേരി ജീവിതം എന്ന് ചോദിച്ചു പോകുന്നു. ഈ രംഗത്തിന്റെ മനശ്ശാസ്ത്രപരമായ സ്വാധീനം ലോകമെമ്പാടുമുള്ള കുട്ടികളില്‍ ഉണ്ടാവുകയില്ലേ? ഇന്ത്യയിലെ മുതിര്‍ന്നവരെ അവര്‍ രാക്ഷസീയരായി കരുതുകയില്ലേ? ഒരു കാട്ടാളത്തത്തിന്റെ കേന്ദ്രമായി ഇന്ത്യയെ കുഞ്ഞ്‌ മനസ്സുകളിലേക്കെത്തിച്ച്‌ ഇന്ത്യയോടവര്‍ പക വീട്ടുകയല്ലേ? തീര്‍ച്ചയായും ബ്രിട്ടീഷുകാര്‍ക്ക്‌ ഇന്ത്യയോട്‌ പകയുണ്ട്‌! അല്ലെങ്കില്‍ പിന്നെ ചേരിയില്‍ നിന്ന് ഒരു വിധം അപകടഘട്ടം തരണം ചെയ്ത്‌ ട്രെയിനില്‍ ചാടിക്കയറുന്ന കുട്ടികളെ നിസ്സാംഗത്യം ലേശം പോലും വിടാതെ നോക്കിയിരിക്കുന്ന ഇന്ത്യാക്കാരെ ചിത്രീകരിക്കുമായിരുന്നില്ല, ഇന്ത്യാക്കാരെല്ലാം മനുഷ്യത്വം നഷ്ടപ്പെട്ട മൂകസാക്ഷികള്‍ മാത്രമെന്നല്ലേ ഇതിനര്‍ത്ഥം? തടിച്ചു കൊഴുത്ത പഞ്ചാബിയുടെ അല്‍പം ഭക്ഷണം അതി സാഹസികമായി കൈയ്യിട്ടെടുത്തതിന്‌ രണ്ടു ബാലന്മാരെയും ട്രെയിനില്‍ നിന്ന് വീഴ്ത്തുന്നു ഈ ബ്രിട്ടീഷ്‌ ചിത്രം! ഇന്ത്യാക്കാരെപ്പറ്റി ഇന്ത്യാക്കാര്‍ക്ക്‌ ഇതൊക്കെ പറയാം. ഒരു ആത്മവിമര്‍ശനത്തിന്റെ മൂല്യമൊക്കെ അതിനു നല്‍കുകയുമാവാം. ഒരു വിദേശിയുടെ ഒറ്റപ്പെട്ട കാഴ്ചകളില്‍ ഇതൊക്കെ നിറഞ്ഞ്‌ നില്‍ക്കുന്നത്‌ ഇന്ത്യയെ വിറ്റ്‌ കാശാക്കുന്നതിനുള്ള തെരുവു ചിന്തയല്ലേ? എല്ലാ നാട്ടിലുമില്ലേ, ഇത്രയുമോ ഇതിലധികമോ വേദന സഹിക്കുന്ന ജനവിഭാഗങ്ങള്‍? ഇന്ത്യയുടെ മികച്ച മറ്റ്‌ എത്രയോ സിനിമകള്‍ ഓസ്കര്‍ ജൂറി കാണാതെ പോയി?
മലയാളത്തില്‍ 'ദ്‌ കിംഗ്‌' പോലെയുള്ള കൊമ്മേഴ്സ്യല്‍ ചിത്രത്തിലെ ഒറ്റ ഡയലോഗില്‍ തീരുന്ന ഇന്ത്യന്‍ സാഹചര്യങ്ങലെയാണു ഡാനി ബായില്‍ രണ്ട്‌ മണിക്കൂറെടുത്ത്‌ ചിത്രീകരിക്കുന്നത്‌. പാവങ്ങളുടെ ഭാഗ്യത്തെ പോലും അട്ടിമറിക്കുന്നവരും ആസൂത്രണം ചെയ്യുന്നവരുമാണ്‌ ഇന്ത്യാക്കാരെന്ന കാഴ്ചപ്പാട്‌ ലോകമൊട്ടുക്ക്‌ ഈ ചിത്രം പകരുന്നു.സമ്പന്ന വര്‍ഗ്ഗത്തിന്റെ പിടിയില്‍ തന്നെയാണ്‌ ഇന്ത്യന്‍ പോലീസും, സര്‍ക്കാരും എന്നും അവരുടെ ഇടയില്‍ അതി ഭീതിയില്‍ കഴിയുന്ന ഒരാള്‍ക്കൂട്ടമായി നമ്മള്‍ പാവങ്ങളെ കരുതുന്നു എന്നും സന്ദേശമുണ്ട്‌ ഈ ചിത്രത്തിന്‌.
ഈ അപമാനക്കുഴിയില്‍ നിന്നും നമ്മള്‍ ഉയര്‍ത്തിക്കാട്ടുന്ന താജ്‌ മഹലിന്റെ ദര്‍ശനം നമ്മെ പുളകിതരാക്കുന്നു. എന്നാല്‍ തീര്‍ച്ചയായും നമ്മെ പുളകം കൊള്ളിക്കുവാനല്ല, മറിച്ച്‌ പൊള്ളിക്കുവാനാണ്‌ താജ്‌ മഹല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്നത്‌. താജ്‌ മഹലിന്റെ പേരില്‍ നടക്കുന്ന ടൂറിസം തട്ടിപ്പിനു ഇനി വിദേശികളാരും വഴിപ്പെടരുതെന്നും അവിടെയെത്തുന്ന വിദേസികളുടെ സഹായത്തില്‍ പോലും ജീവിക്കുവാന്‍ പാവങ്ങലെ പോലീസും സര്‍ക്കാരും അനുവദിക്കുന്നില്ലെന്നും ചിത്രം കാട്ടിത്തരുന്നു. അടിയും തൊഴിയുമേറ്റ്‌ വീഴുമ്പോഴും വിദേശിയുടെ പിച്ചക്കാശ്‌ ആക്രാന്തത്തോടെ വാങ്ങിവയ്ക്കുന്നതിലൂടെ വിദേശപ്പിച്ചക്കാശാണു നമ്മളെ നിലനിര്‍ത്തുന്നതെന്നും നാം പഠിക്കുന്നു. ഒപ്പം വിദേശത്താകെ ഈ സന്ദേശം പ്രചരിക്കുന്നു.

അമേരിക്കന്‍ നൂറു ഡോളര്‍ നോട്ടില്‍ ഒരു അമേരിക്കന്‍ പ്രസിഡന്റിന്റെ ചിത്രമുണ്ട്‌. അത്‌ ആരുടേതെന്ന് ഇന്ത്യന്‍ തെരുവുകുട്ടികള്‍ക്ക്‌ പോലും അറിയാമെന്ന് വരുത്തുന്നതോടെ അമേരിക്കന്‍ പണത്തോടുള്ള നമ്മുടെ വിധേയത്വം എത്ര തീവ്രമെന്ന് പറയുകയാണ്‌ സിനിമ. ഗാന്ധിയെപ്പറ്റി താന്‍ കേട്ടിട്ടുണ്ടെന്നു കൂടി പറയുമ്പോള്‍ സ്വാതന്ത്ര്യവും സംസ്കാരവും മറന്ന് വിദേശക്കൂറു പുലര്‍ത്തുന്നവര്‍ മാത്രമാണ്‌ ഇന്ത്യന്‍ കുട്ടികള്‍ എന്നും സൂചിപ്പിക്കുന്നു. അന്ധത്വം മൂന്നിരട്ടി വരുമാനമുണ്ടാക്കുന്നു എന്ന് അറിയിക്കുന്ന യാചകബാലന്‍ പോലും മുടിനീട്ടി വളര്‍ത്തിയ ബഞ്ചമിന്‍ ഫ്രാങ്ക്ലിനെ തിരിച്ചറിയുന്നു! ഇതിലുമേറെ നടുക്കം തോന്നിയത്‌ ജമാലും സലിമും തോക്കുയര്‍ത്തുന്ന രംഗമാണ്‌. അത്തരമൊരു സാഹചര്യത്തില്‍ തോക്കെടുക്കാതെ നിവൃത്തിയില്ല തീര്‍ച്ച, എന്നാല്‍ ഇന്ത്യയില്‍ തീവ്രവാദികളാക്കപ്പെടുന്ന മുസ്ലീം സഹോദരന്മാരെല്ലാം ഇത്തരം സാഹചര്യത്തിന്റെ സൃഷ്ടികളാണോ? ഇസ്ലാം എന്നാല്‍ മുഴുവനും തോക്കേന്തുവാന്‍ സാധിക്കുന്ന തീവ്രവാദികള്‍ മാത്രമോ? ഇസ്ലാമായാല്‍ അധോലോകത്തെത്തുവാന്‍ എളുപ്പമെന്നോ? അധോലോകനായകന്റെ പേരു പോലും ഇസ്ലാമികമായത്‌ യാദൃച്ഛികമോ? ജാവേദ്‌ ഖാന്‍ എന്ന അധോലോക മുസ്ലീം കൊള്ളക്കാരന്‌ ഈ സിനിമയില്‍ എന്തിനാണു സ്ഥാനം? ലോകത്ത്‌ ഇന്ത്യയുടെ യശസ്സിനു മേല്‍ ഈ ജാവേദിനു സ്ഥാനമുണ്ടാവാം.,ഈ ചിത്രത്തില്‍ ഏതായാലുമില്ല. കൊടും ക്രൂരതയ്ക്കിറങ്ങുമ്പോഴുള്ള ആ നിസ്കാരം ഇന്ത്യയിലെ ഇസ്ലാമിന്റെ ദയനീയത പുറത്തു കൊണ്ടുവരികയും പ്രാര്‍ത്ഥിച്ചു കൊണ്ട്‌ അക്രമത്തിനിറങ്ങാതെ ഇന്ത്യന്‍ മുസ്ലീമിനു മറ്റ്‌ മാര്‍ഗ്ഗമില്ലെന്ന് വരുത്തുകയും ചെയ്യുന്നില്ലേ?
കാമത്തിനു വേണ്ടി സ്വന്തം സഹോദരനു നേരെ തോക്കുയര്‍ത്തുന്നതും ഇതേ മുസ്ലീം! തോക്കിന്‍ മുനയില്‍ നിന്ന് ജമാലിനെ രക്ഷിക്കുവാന്‍ തനെ ചാരിത്ര്യം നിസ്സംഗതയോടെ എന്നാല്‍ സന്തോഷത്തോടെ വിട്ടുവീഴ്ച ചെയ്യുന്ന ലതികയും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സാമൂഹിക സദാചാരത്തിന്റെ മൂല്യം വ്യക്തമാക്കുന്നു.

പെണ്‍കുട്ടിയെപ്പറ്റി പറഞ്ഞ്‌ പ്രകോപിതനായപ്പോള്‍ ജമാല്‍ പ്രതികരിച്ചതിനോട്‌ പോലീസ്‌ ഓഫീസറുടെ കമന്റ്‌ കേട്ടില്ലേ? 'സ്ലം ഡോഗ്‌ ബാര്‍ക്ക്‌ സ്‌'. അതാണ്‌ ഓസ്കാര്‍ അവാര്‍ഡ്‌ ഇന്ത്യാക്കാര്‍ നേടിയപ്പോള്‍ ഒരു സാമാന്യ വിദേശിയുടെ മനസ്സില്‍ തോന്നിയിരിക്കാവുന പ്രതികരണം. എതെങ്കിലും വിദേശപത്രം ഇങ്ങനെ ഒരു ടൈറ്റില്‍ ഇട്ടിട്ടുണ്ടോ? അന്വേഷിക്കേണ്ടതാണ്‌.

ഒരു സാധാരണ ഹിന്ദി പ്രണയകഥയുടെ നിലവാരത്തില്‍ നായിക ജീവിക്കുന്ന വീട്ടിലേക്ക്‌ പാത്രം കഴുകുന്ന ജോലിക്കായി കയറിച്ചെല്ലുന്ന കഥാനായകന്‍. എന്റെ കൂടെ വരുന്നോ എന്ന ചോദ്യം,സ്നേഹപൂര്‍വ്വമെന്ന ഭാവത്തിലുള്ള നിരാസം. അവിടെ വച്ച്‌ മാത്രം കണ്ടുപരിചയമുള്ള ക്രിക്കറ്റിലെ ഒരു റണ്ണൗട്ടില്‍ നിന്ന് മഹത്തായ ഒരു ചോദ്യത്തിനുത്തരം കണ്ടെത്താന്‍ കുഴങ്ങുന്ന നായകന്‍. ഇന്ത്യന്‍ ചേരിയില്‍ ക്രിക്കറ്റിനെപ്പറ്റി കേള്‍ക്കാത്ത ഒരാള്‍! റെയില്വ്വേ സ്റ്റേഷനില്‍ വച്ച്‌ പരസ്യമായി ആക്രമിക്കപ്പെടുന്ന പെണ്‍കുട്ടി. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വാണിജ്യപരമെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രത്തില്‍ പോലും ഇത്രയേറെ അണ്‍ റിയലിസ്റ്റിക്‌ ആയ ഒരു രംഗം കാണില്ല, പിന്നെയല്ലേ അവാര്‍ഡ്‌ സിനിമയില്‍?ഇത്രയൊക്കെ തീവ്രമായി വിലയിരുത്തേണ്ടതുണ്ടോ എന്നല്ല, മറിച്ച്‌ കൃത്യമായ കണക്കു കൂട്ടലുകളോടെ ഇന്ത്യന്‍ നെഗറ്റിവിറ്റിയെ ഓരോ നിമിഷത്തിലും വില്‍ക്കുകയാണ്‌ ഈ ബ്രിട്ടീഷ്‌ സിനിമ എന്നല്ലേ ചിന്തിക്കേണ്ടത്?.
അവതാരകര്‍ ഒരുക്കുന്ന കുരുതിക്കളങ്ങളില്‍ നിന്ന് രക്ഷപെടുന്ന സ്ലം ബോയ്‌(ഡോഗ്‌!),ഇന്ത്യയില്‍ ഭാഗ്യം പോലും നിഷേധിക്കപ്പെടുന്ന കൂട്ടരായി പാവങ്ങളെ ചിത്രീകരിക്കുന്നു. ധനികനാവുകയെന്നത്‌ ഇന്ത്യയില്‍ വ്യവസ്ഥാപിതമാക്കിയ ഒരു പദ്ധതിയാണ്‌. ക്രിക്കറ്റിനെപ്പറ്റി അറിയാത്ത സ്ലം ബോയ്‌ ലളിതമായൊരു ജീവിതപാഠം, അവിശ്വസിക്കുക എന്ന പാഠം അനുവര്‍ത്തിച്ച്‌ അവതാരകന്റെ സൂചനയെപ്പോലും കടത്തിവെട്ടിയപ്പോള്‍ തകര്‍ന്നത്‌ ഇന്ത്യയുടെ വിശ്വാസ്യതയാണ്‌. സമ്പന്നവര്‍ഗ്ഗം ചൂണ്ടിക്കാണിക്കുന്ന ഉത്തരങ്ങള്‍ പോലും കെണികളാകുന്നു. ഗതാഗതക്കുരുക്കിന്റെ ഇന്ത്യ, ഒരു സ്ലം ഡോഗ്‌ വിജയിക്കുന്നത്‌ കാണുവാന്‍ ആര്‍ത്തിയോടെ കാത്തിരിക്കുന്ന ഇന്ത്യ,ഇതൊക്കെയാണോ നമ്മള്‍ ഒരു ലോകോത്തര സിനിമയില്‍ നിന്ന് പ്രതീക്ഷിക്കേണ്ടത്‌? ഒടുവില്‍ ലക്ഷ്യം നഷ്ടപ്പെട്ടുവെന്ന് മനസ്സിലാക്കിയിട്ടും വേട്ടയാടപ്പെട്ട സലിമിന്റെ കൊലപാതകം ഇന്ത്യയില്‍ ലക്ഷ്യമില്ലാതെ വധിക്കപ്പെടുന്നവരുടെ പ്രാതിനിധ്യമായും ഒരു മൂന്നാം കിട സിനിമയുടെ സൂചകമായും നിലകൊള്ളുന്നു.

സമ്പൂര്‍ണ്ണ പരാജയം,സമ്പൂര്‍ണ്ണ നെഗറ്റിവിറ്റി, സമ്പൂര്‍ണ്ണമായും വളരുന്ന ഇന്ത്യയോടുള്ള പുച്ഛം.. അല്ലാതെ മറ്റൊന്നും അസൂയാ കലുഷിതമായ ഈ ചിത്രീകരണത്തിലില്ല തന്നെ. ലഗാന്‍, മംഗള്‍ പാണ്ഡെ, എന്തിനേറെ നമ്മുടെ ഷാജിയുടെ 'പിറവി'എന്നീ സിനിമകളില്‍ സ്ലം ഡോഗിനെക്കാള്‍ എത്രയോ മടങ്ങ്‌ കലാമൂല്യം കാണുവാന്‍ സാധിക്കുന്നില്ലേ? ഏ ആര്‍ റഹ്മാനു മറ്റേതു വിധത്തിലും അവാര്‍ഡ്‌ ലഭിക്കുന്നതൊഴിവാക്കുവാനാവില്ലെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷ്‌ സംവിധായകര്‍ ഒരുക്കിയ കെണി പോലെ തോന്നുന്നു ഈ ചിത്രം!ഏതായാലും ഇന്ത്യാക്കാര്‍ റഹ്മാനെ സ്മരിക്കുക, ജയ്‌ ഹോ എന്ന മിശ്രിത ഗാനത്തിലൂടെയാവില്ല തീര്‍ച്ച. റസൂല്‍ പൂക്കുട്ടിയാവട്ടെ,തനെ ജോലി അദ്വിതീയമായി നിര്‍വ്വഹിച്ചു, അതില്‍ കോഴിപ്പൂവന്റെ കുറുകലും,കമ്പ്യൂട്ടര്‍ മുറിയിലെ ചെറിയ ശബ്ദങ്ങളും ഉള്‍പ്പെടുത്തിയ ഇവര്‍ക്ക്‌ അവാര്‍ഡ്‌ കിട്ടിയത്‌ തീര്‍ച്ചയായും അനുമോദനാര്‍ഹവും അഭിമാനാര്‍ഹവുമാണ്‌.

തീര്‍ച്ചയായും ഇന്ത്യ നിരാശരാവുമെന്ന ഭയം ഈ അവാര്‍ഡ്‌ ജേതാക്കള്‍ക്ക്‌ ഉണ്ടായിരുന്നുവെന്ന് വേണം കരുതുവാന്‍. അതാവണം 'എനിക്ക്‌ മറ്റൊന്നുമില്ലായിരിക്കാം, എന്നാല്‍ എന്റെയൊപ്പം എന്റെ മാതാവുണ്ട്‌' എന്ന് ഏ ആര്‍ റഹ്മാനും, "ഞാന്‍ വരുന്നത്‌ ലോകത്തിനു മഹത്തായ ഒരു സബ്ദം നല്‍കിയ നാട്ടില്‍ നിന്നാണ്‌, ആദ്യം നിശ്ശബ്ദതയായിരുന്നു, പിന്നെയും നിശ്ശബ്ദത, ആ വാക്കാകട്ടെ, ഓം എന്നായിരുന്നു" എന്ന് റസൂല്‍ പൂക്കുട്ടിയും നമ്മുടെ രാഷ്ട്രത്തെ പ്രകീര്‍ത്തിച്ച്‌ സംസാരിച്ചത്‌.

എന്തായാലും ഏ ആര്‍ റഹ്മാനെയും റസൂല്‍ പൂക്കുട്ടിയെയും വെറും സ്ലം ഡോഗ്‌ മില്യണയര്‍മാരാക്കിയതില്‍ ഒരു യാദൃച്ഛികത കാണുവാന്‍ കഴിയുന്നില്ല. ചിലപ്പോള്‍ ഇതൊക്കെ യാദൃച്ഛികം ആയിരിക്കാമെങ്കിലും അരുന്ധതി റോയ്‌, അഡിഗ എന്നിങ്ങനെയുള്ളവരൊക്കെയും ഇന്ത്യയുടെ നെഗറ്റിവിറ്റികള്‍ ചിത്രീകരിച്ചപ്പോഴാണ്‌, പുരസ്കാര തര്‍പ്പിതരായതെന്ന് നമ്മള്‍ മറന്നു കൂടാ. ലഗാന്‍ എന്ന പൊസിറ്റീവ്‌ ഇന്ത്യന്‍ ചിത്രത്തിന്റെ മാഹാത്മ്യം കാണാതെ പോയവരാണ്‌ ഓസ്കര്‍ ചിന്തകരെന്നതും മറന്നു കൂടാ.!

7 comments:

Manoj മനോജ് said...

മുംബൈയിലെ ധാരാവിയില്‍ പോകണമെന്നു പറയുന്നില്ല. മുംബൈയിലെ തന്നെ ലോകമാന്യതിലക് സ്റ്റേഷനില്‍ നിന്ന് കുര്‍ള ലോക്കല്‍ സ്റ്റേഷന്‍ വരെയൊന്ന് നടന്ന് നോക്കുക. താങ്കള്‍ ഈ പോസ്റ്റില്‍ പറഞ്ഞവ തെറ്റായി പോയെന്ന് പറഞ്ഞ് ഒരു പോസ്റ്റിടുമെന്ന് ഉറപ്പ്.

മുബൈയില്‍ ചേരികളില്‍ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രത്യേകം താമസ സ്ഥലങ്ങള്‍ ഉണ്ടെന്നുള്ള യാഥാര്‍ത്ഥ്യം മറന്ന് കളയുന്നത് എന്തിന്?

മുസ്ലീങ്ങള്‍ തലയറ്റ് വീണത് എന്തേ മറക്കുന്നു? ഹിന്ദുക്കളുടെ ചോരയ്ക്ക് പകരം മുസല്‍മാന്‍ ചോരയെന്നും മുസല്‍മാന്‍ ചോരയ്ക്ക് പകരം ഹിന്ദുവിന്റെ ചേരയെന്നും പറഞ്ഞ് കൊല്ലാകൊല ചെയ്തവര്‍ ചേരിയിലെ പാവം നിവാസികളായിരുന്നില്ല എന്നതും വാസ്തവമല്ലേ?

താങ്കള്‍ ഇവിടെ നിരത്തിയ സംഭവങ്ങളെല്ലാം തന്നെ മുംബൈയിലെ ചേരികളില്‍ നടക്കുന്നവയാണ്. അവ നിയന്ത്രിക്കുന്നത് അധോലോകവും, രാഷ്ട്രീയക്കാരുമാണ് എന്നത് യാഥാര്‍ത്ഥ്യമല്ലേ?

ഇത്രയേറേ പദ്ധതികള്‍ കൊണ്ട് വന്നിട്ടും എന്തേ ചേരികള്‍ ഇല്ലാതാകുന്നില്ല എന്നതിന് ഉത്തരം തേടിയാല്‍ മാത്രം പോരെ താങ്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുവാന്‍.

ഒരിക്കലെങ്കിലും ലോകമാന്യതിലക് ടെര്‍മിനലില്‍ നിന്നും കുര്‍ള ലോക്കല്‍ സ്റ്റേഷന്‍ വരെയൊന്ന് നടക്കുവാന്‍ ശ്രമിക്കുക. മനോധൈര്യമുണ്ടെങ്കില്‍ ചുനഭട്ടിയിലൂടേ ധാരാവിയിലേയ്ക്കും.

ശരിയാണ് നല്ല ഇന്ത്യന്‍ സിനിമകള്‍ ഓസ്കാര്‍ നേടാതെ പോയിട്ടുണ്ട്. ഓസ്കാര്‍ എന്നുള്ളത് പബ്ലിസിറ്റിയെ ആശ്രയിച്ചിരിക്കുമെന്ന് പണ്ടേ തന്നെ നമ്മുടെ കമലഹാസന്‍ പറഞ്ഞിട്ടുള്ളതല്ലേ. അതിന് വേണ്ടി പണപിരിവ് “ലഗാന്‍” നടത്തിയത് ഇത്ര വേഗം മറക്കുവാന്‍ കഴിയുമോ?

നാളെ വിദേശിയ (വമ്പന്‍) കമ്പനികള്‍ ഇന്ത്യയില്‍ പടം പിടിക്കുവാന്‍ വരും, അല്ല വന്നു കഴിഞ്ഞു. ഇനി അവര്‍ കാട്ടി തരും എങ്ങിനെ ഇന്ത്യന്‍ പടങ്ങള്‍ക്ക് ഓസ്കാര്‍ കിട്ടുമെന്നുള്ളത്.

പക്ഷേ ഓസ്കാര്‍ മാറ്റി വെച്ച് “സ്ലം ഡോഗ് മില്ല്യക്നെയര്‍” എന്ന പടത്തിനെ വിലയിരുത്തിയാല്‍ ഇന്ത്യയ്ക്ക് നേരെയുള്ള കണ്ണാടിയാണത്. വികൃത രൂപം കാണുന്നുവെങ്കില്‍ അതിന് കണ്ണാടിയെ കുറ്റം പറയാതെ സ്വന്തം രൂപത്തിന് മാറ്റം വരുത്തുവാന്‍ കഴിയുമോ എന്നാണ് തിരക്കേണ്ടത്.

മരിച്ച് വീഴുന്ന ഇന്ത്യന്‍ പട്ടാളക്കാരന്റെ ശവപ്പെട്ടിക്ക് വരെ കമ്മീഷന്‍ വിലപേശി മേടിച്ച രാഷ്ട്രീയക്കാരുടെ ഇന്ത്യയ്ക്ക് സ്ലം ഡോഗ് മില്ല്യണയര്‍ എന്ന പടം അതില്‍ കൂടുതല്‍ എന്ത് അപമാനമാണ് വരുത്തി വെച്ചിരിക്കുന്നത്?

sureshthannickelraghavan said...

ഗാന്ധിയെപ്പറ്റി താന്‍ കേട്ടിട്ടുണ്ടെന്നു കൂടി പറയുമ്പോള്‍ സ്വാതന്ത്ര്യവും സംസ്കാരവും മറന്ന് വിദേശക്കൂറു പുലര്‍ത്തുന്നവര്‍ മാത്രമാണ്‌ ഇന്ത്യന്‍ കുട്ടികള്‍ എന്നും സൂചിപ്പിക്കുന്നു.


what else to say my divan.....?

ബിജു കോട്ടപ്പുറം said...

"റെയില്വ്വേ സ്റ്റേഷനില്‍ വച്ച്‌ പരസ്യമായി ആക്രമിക്കപ്പെടുന്ന പെണ്‍കുട്ടി. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വാണിജ്യപരമെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രത്തില്‍ പോലും ഇത്രയേറെ അണ്‍ റിയലിസ്റ്റിക്‌ ആയ ഒരു രംഗം കാണില്ല, പിന്നെയല്ലേ അവാര്‍ഡ്‌ സിനിമയില്‍?"
പത്രം ഒന്നും വായിക്കാറില്ലേ സുഹൃത്തേ?
http://www.ndtv.com/convergence/ndtv/video/video.aspx?id=58868
ഇതും അണ്‍റിയലിസ്റ്റിക്കാണോ?

Valiya Diwan said...

നന്ദി മനോജ്, സുരേഷ്,ബിജു കോട്ടപ്പുറം.

അപമാനിക്കല്‍ ആത്മവിമര്‍ശനത്തിന്റെ ഭാഗമാകുമ്പോള്‍ കുഴപ്പമില്ല, എന്നാല്‍ ലോകമൊട്ടുക്ക് ഇന്ത്യയെപ്പറ്റി ഒരു നെഗറ്റീവ് ഇമ്പ്രഷന്‍ നല്‍കുന്നില്ലേ ഈ ചിത്രം?

ബിജു, ആക്രമണങ്ങള്‍ ഒറ്റപ്പെട്ട ചില സംഭവങ്ങളാണു, ഇന്ത്യയില്‍ ഇത്രയേറെ വലിയ ഒരു സമൂഹത്തില്‍ ചില ചെന്നായ്ക്കള്‍ ഇല്ലെന്നല്ല, അവരെ മാത്രം ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനുപയോഗിക്കുന്നതാണു കുഴപ്പം...

vasudevan suresh said...

ഇന്‍ഡ്യയിലെ യാഥാര്‍ത്ഥ്യം കണ്ടില്ലെന്നു നടിക്കുന്നില്ല.പക്ഷെ ഇതു മാത്രമാണൊ ഇന്‍ഡ്യ?ഈ രാജ്യത്തെ ദോഷവശങ്ങളെ മാത്രം പര്‍വ്വതീകരിച്ചിരിക്കുകയല്ലേ ഈ സിനിമയില്‍ ചെയ്തിരിക്കുന്നത്?

അങ്കിള്‍ said...

വളരെ താമസിച്ചാണ് ഞാന്‍ ഇതു വായിക്കുന്നത്. എന്നാലും വലിയ ദിവാനോട് 110% യോജിക്കുന്നു.

ഇന്‍ഡ്യാക്കാര്‍ പരസ്പരം ദാരിദ്ര്യം പങ്കുവക്കുന്നതു പോലല്ല ഒരു വിദേശി അതിനെ ചിത്രീകരിച്ച് ലോകം മുഴുവനും കാണിച്ച് പണം ഉണ്ടാക്കുന്നത്.

Rejith said...

അങ്കിള്‍,
ധാരാവിയിലെ അന്തെ വാസികള്‍ എന്തായാലും ഈ അഭിപ്രായം പറയുമെന്ന് തോന്നുന്നില്ല. എത്ര ബോളിവുഡ് പദത്തില്‍ ചേരികള്‍ കാണിച്ചിട്ടുണ്ട്?